
ചെന്താമര
file image
പാലക്കാട്: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് ആലത്തൂര്‍ കോടതിയിൽ സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം നടന്ന് 50 ദിവസത്തിനകമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാരുൾപ്പെടെ 132 സാക്ഷികളാണുള്ളത്. മുപ്പതിലധികം ശാസ്ത്രീയ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.
ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തിയത് നേരിൽ കണ്ടെന്ന ഏക ഏകദൃക്സാക്ഷിയായ സുധീഷിന്‍റെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ 8 പേരുടെ രഹസ്യ മൊഴിയും നിർണായകമാണ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധത്തിൽ നിന്ന് മരിച്ചവരുടെ ഡിഎൻഎയും അതിന്‍റെ പിടിയിൽനിന്ന് പ്രതി ചെന്താമരയുടെയും ഡിഎൻഎ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
കൂടാതെ, ചെന്താമരയുടെ വസ്ത്രത്തിൽ സുധാകരന്‍റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെത്തിയിരുന്നു. സുധാകരനെ കൊലപ്പെടുത്താനാണ് പ്രതി പദ്ധതിയിട്ടതെങ്കിലും അമ്മ ലക്ഷ്മി ബഹളം വച്ചപ്പോൾ അവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. പ്രതിക്ക് യാതൊരുവിധ മാനസികാരോഗ്യ പ്രശ്നങ്ങളുമില്ലെന്നു തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.
ജനുവരി 27നാണ് പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടിക്കൊന്നത്. 2019 ഓഗസ്റ്റ് 31ന് സുധാകരന്‍റെ ഭാര്യ സജിതയെ കഴുത്തറുത്തു കൊന്ന കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
പ്രതിയുടെ കുടുംബവുമായുള്ള തർക്കം മൂലമുള്ള പകയാണ് കൊലയ്ക്കു കാരണമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.