നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി

ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്
Nenmara double murder case; Evidence collection completed
നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി
Updated on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി. വൻ പൊലീസ് സന്നാഹത്തിൽ ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. ചെന്താമര എത്തുന്നത് അറിഞ്ഞ് സ്ഥലത്ത് ജനം തടിച്ചുകൂടിയിരുന്നു. സംഭവ ദിവസമായ ജനുവരി 27ന് താൻ കത്തി പിടിച്ച് നിൽക്കുന്നത് കണ്ട് അയൽവാസി സുധാകരൻ വാഹനം റിവേഴ്സ് എടുത്തുവെന്ന് തെളിവെടുപ്പിനിടെ ചെന്താമര പൊലീസിനോട് വിശദീകരിച്ചു.

പ്രകോപനത്തിനിടെ ആക്രമിച്ചു. ഈ സമയം വീടിന് മുന്നിൽ നിൽകുകയായിരുന്ന ലക്ഷ്മി ശബ്ദം ഉണ്ടാക്കി തന്‍റെ നേരെ വരുന്നത് കണ്ടപ്പോൾ ലക്ഷ്മിയേയും ആക്രമിച്ചു. ശേഷം ആയുധങ്ങളുമായി വീട്ടിൽ കയറുകയും കൊടുവാളും പൊട്ടിയ മരതടിയും വീട്ടിൽ വച്ചതിന് ശേഷം പിൻവശത്തു കൂടി പുറത്തിറങ്ങി അക്കമലയിലേക്ക് നടന്നുവെന്ന് ചെന്താമര പറഞ്ഞു.

പാടവരമ്പത്തുള്ള കുറ്റിക്കാട്ടിൽ വച്ച് മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ച് വനത്തിലേക്ക് നീങ്ങി. നാട്ടുക്കാരുടെ ശ്രദ്ധയിൽപെടാതിരിക്കാൻ ഓവുപാലത്തിനടിയിലൂടെ ഇറങ്ങി നടന്നു. ഇതിനിടെ ആനയുടെ മുമ്പിൽ പെടുകയും അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് മലയുടെ മറുവശത്ത് ഒളിച്ചിരുന്നുവെന്നും ചെന്താമര പറഞ്ഞു.

ഈ സ്ഥലങ്ങളിലെല്ലാം പൊലീസ് ചെന്താമരയേയും കൊണ്ട് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയേയും അയൽവാസിയായ ചെന്തമര വെട്ടിക്കൊലപ്പെടുത്തിയത്.

സ്കൂട്ടറിൽ വരുകയായിരുന്ന സുധാകരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഇറങ്ങി വന്ന ലക്ഷ്മിയേയും ചെന്താമര ആക്രമിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ സുധാകരൻ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com