

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന്‍റെ ശരീരത്തിൽ 8 വെട്ടുകളുണ്ട്. കൈയിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയ അവസ്ഥയിലായിരുന്നു.
കഴുത്തിന്‍റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്‍റെ മുട്ടിനാണ്. സുധാകരന്‍റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്.
കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട്. ഇതാണ് മരണത്തിന് കാരണമായത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്‍റെ മുറിവുകളാണ്.
ഇതിനിടെ, പ്രതി ചെന്താമരയ്ക്കുളള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഒളിവിൽ പോയ പ്രതിയുടെ ഫോൺ കോഴിക്കോട് തിരുവമ്പാടിക്ക് സമീപത്ത് വച്ച് ഓൺ ആയിരുന്നെന്നും എന്നാൽ മണിക്കൂറുകൾക്കകം ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തതായി പൊലീസ് അറിയിച്ചു.