
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിന്‍റെ വീഴ്ച്ച ആരോപിച്ച് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്. പൊലീസ് സ്റ്റേഷനു മുന്നിൽ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടർന്ന് ബാരിക്കേഡിനു മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസുമായി വൻ വാക്കേറ്റമുണ്ടായി.
തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകരെ സംഘർഷത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പൊലീസ് വിട്ടയച്ചതോടെ സംഘർഷാവസ്ഥ അയഞ്ഞു.
കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. കൊല ചെയ്തത് ചെന്താമരയാണെങ്കിൽ കൊലയ്ക്ക് അവസരമൊരുക്കിയത് നെന്മാറ സിഐയാണ്. പരാതിയുണ്ടായിട്ടും പ്രതിയെ തലോടി വിട്ടത് എന്തിനെന്ന് പൊലീസ് വ്യക്തമാക്കണം.
ജാമ്യ വ്യവസ്ഥ ലംലിച്ച് പ്രതിയെത്തിയത് പൊലീസിന്‍റെ പ്രതിയോടുള്ള വിധേയത്വം കൊണ്ടാണ്. പൊലീസിന് നൽകുന്ന പണം കൊണ്ട് നാല് കോലം കെട്ടിവയ്ക്കുന്നതാണ് നല്ലത്.
കൊലയാളികളുടെ കൈയിലേക്ക് മനുഷ്യരെ പിച്ചിച്ചീന്താൻ ആയുധം കൊടുക്കുന്നതാണ് പൊലീസിനു നല്ലത്. അനാഥത്വം പേറുന്ന കുട്ടികൾക്ക് എന്ത് സംരക്ഷണമാണ് സർക്കാർ നൽകുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.