
മലവെള്ള പാച്ചിലിൽ നേര്യമംഗലം-ഇടുക്കി റോഡിൽ കലുങ്ക് തകർന്നു; പ്രതിസന്ധിയിലായി ഗതാഗതം
കോതമംഗലം: കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ നേര്യമംഗലം-ഇടുക്കി റോഡിൽ കലുങ്ക് തകർന്നത് ഗതാതത്തിന് ഭീഷണിയാകുന്നു. നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിന് സമീപം മൂന്നാമത്തെ കലുങ്കാണ് മലവെള്ളം കുത്തിയൊലിച്ച് തകർന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത കനത്ത മഴയിലാണ് കലുങ്കിന്‍റെ സംരക്ഷണ ഭിത്തിയും സ്ലാബും അടക്കം താഴ്‌ചയിലേക്ക് പതിച്ചത്. വാഹനങ്ങൾ ഇല്ലാതിരുന്ന സമയത്തായിരുന്നു അപകടം. ഇതോടെ നേര്യമംഗലം ഇടുക്കി ജംഗ്ഷൻ മുതൽ ചെമ്പൻകുഴി വരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
കലുങ്കിന്‍റെ ഒരുവശം തകർന്നിടത്ത് പത്ത് മീറ്ററോളം ഭാഗത്ത് റോഡിനും തകർച്ച നേരിട്ടിട്ടുണ്ട്. ഇനി ശക്തമായ മഴയുണ്ടായാൽ റോഡ് കൂടുതൽ ഇടിയാനും സാധ്യതയുണ്ട്.
രണ്ട് വർഷം മുമ്പ് റോഡ് നവീകരണം നടന്ന സമയത്ത് അപകടാവസ്ഥയിലുള്ള കലുങ്കുകൾ പുതുക്കി പണിയുകയോ അറ്റകുറ്റപ്പണി തീർക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല.
ബസുകൾ നേര്യമംഗലം ടൗണിലൂടെയുള്ള റോഡിലൂടെയാണ് വന്നു പോകുന്നത്. ലോറികളും മറ്റ് വാഹനങ്ങളും ഇടുക്കി ജംഗ്ഷൻ വഴിയാണ് കടന്നു പോകുന്നത്.