

കൊച്ചി: ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി 12ന് പരിഗണിക്കും. ചിലരുടെ നിയമവിരുദ്ധ കസ്‌റ്റഡിയിലാണു മകളെന്നു ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം സ്വദേശി സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്‌റ്റഡിയിലാണ് മകളുള്ളതെന്നാണ് അശോകൻ ഹർജിയിൽ ആരോപിക്കുന്നു. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും പിന്നീട് ക്ലിനിക്കിലേക്ക് പോവുകയും ചെയ്‌തിരുന്നുവെന്ന് പറഞ്ഞ അശോകൻ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും ചൂണ്ടിക്കാട്ടി.
വിളിക്കുമ്പോൾ പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഡിസംബർ മൂന്നിന് ക്ലിനിക്കിൽ എത്തിയപ്പോൾ അത് അടഞ്ഞു കിടക്കുകയായിരുന്നു. ഹാദിയ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു പരിസരത്തുള്ളവർ പറഞ്ഞതെന്നും അറിയിച്ചു. ഇതോടെ തന്‍റെ ഭയം വർധിച്ചുവെന്നും അശോകൻ പറയുന്നു.
മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും, അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക് നിരോധിക്കപ്പെട്ട സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അശോകന്‍ ഹർജിയിൽ ആരോപിക്കുന്നു. ഹാദിയ തടങ്കലിലാണെന്നും, സ്വതന്ത്രയാക്കി കോടതിയില്‍ ഹാജരാക്കണമെന്നും അശോകന് വേണ്ടി അഭിഭാഷകന്‍ സി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.