
പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി
കൊച്ചി: പൊരുമ്പാവൂരിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശികളായ ജിർ - ഷീല ദമ്പതികളുടെ കുട്ടിയാണെന്നാണ് സംശയം.
തെരുവ് നായ്ക്കള്‍ മാലിന്യം ഇളക്കിയതോടെ ദുര്‍ഗന്ധം പരന്നതോടെയാണ് മാലിന്യക്കൂമ്പാരത്തിൽ നാട്ടുകാർ പരിശോധന നടത്തിയത്. തുടർന്നാണ് പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത നിലയിലുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നേരത്തെ ഷീലയുടെ വയറു വീർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഗ്യാസ് മൂലമാണെന്നാണ് അവർ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ദമ്പതികളെ കാണാതായതും മൃതദേഹം കണ്ടെത്തിയതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇവർ വീട് പൂട്ടി പോയെങ്കിലും ഇവരുടെ രണ്ട് മക്കൾ ഇവിടെത്തന്നെയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.