ഊരാളുങ്കലിന് ദേശീയപാതാ അഥോറിറ്റിയുടെ പുരസ്കാരം
തിരുവനന്തപുരം: മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അഥോറിറ്റിയുടെ അംഗീകാരം. ബെസ്റ്റ് പെർഫോർമർ പുരസ്കാരം അഥോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് തിരുവനന്തപുരത്തു സമ്മാനിച്ചു.
സംസ്ഥാനത്ത് ഇരുപതിൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിര നിർമാണ സ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം. സമയ ക്ലിപ്തത, ഗുണമേന്മ, തൊഴിൽ നൈപുണ്യം, പ്രൊജക്ട് മാനെജ്മെന്‍റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യ വൈദഗ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം.
ഭാരത് മാല പദ്ധതിയിൽ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയായാകുക ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്ന തലപ്പാടി - ചെങ്കള റീച്ചാണ്. സംസ്ഥാനത്തെ വടക്കേയറ്റത്തെ ഈ റീച്ചിൽ ആറുവരിപ്പാതയുടെ 36ൽ 28.5 കിലോമീറ്ററും സർവീസ് റോഡിന്‍റെ 66ൽ 60.7 കിലോമീറ്ററും ഡ്രെയിൻ ലൈൻ 76.6ൽ 73 കിലോമീറ്ററും പൂർത്തിയായി. വലിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണമായും ഓരോന്ന് 85ഉം 80ഉം ശതമാനം വീതവും ചെറിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണ്ണമായും ഓരോന്ന് 85ഉം 50ഉം ശതമാനം വീതവും പൂർത്തിയായിക്കഴിഞ്ഞു.