ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം. അതിശക്ത മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെയാണ് നിയന്ത്രണം. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് ശക്തമായ മഴയില്‍ നഗരത്തിലെ പലയിടത്തും വെള്ളം കയറി. അട്ടക്കുളങ്ങര, മുക്കോലയ്ക്കല്‍, ഉള്ളൂര്‍ തുടങ്ങിയ വിവിധയിടങ്ങളിലാണ് വെള്ളം കയറിയത്. ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മുക്കോല, അട്ടക്കുളങ്ങര എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുക്കോലയിൽ വീടുകളിലും അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനത്തിലും വെള്ളംകയറി.
സർവീസ് റോഡുകളിൽ വെള്ളം കെട്ടി. ജനുവരിയിൽ ഇടിഞ്ഞുതാഴ്ന്ന ഓടയും ഇതുവരെ നന്നാക്കിയില്ല. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു. ശംഖുമുഖത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. തുടർന്ന് ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.