
തിരുവനന്തപുരം: നാലാമതും നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. കോഴിക്കോടും സമീപ ജില്ലകളും അതീവ ജാഗ്രതാ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ 7 ഗ്രാമപഞ്ചായത്തുകളുൾപ്പെട്ട 43 വാർഡുകൾ കണ്ടയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടയിന്‍മെന്‍റ് സോണുകളായ പ്രദേശങ്ങളിൽ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കുന്നതല്ല. ബാങ്കുകൾ, സ്കുളുകൾ, അങ്കണവാടികൾ എന്നിവയുൾപ്പടെയുള്ളവ അടച്ചിടാന്‍ നിർദേശം നൽകി.
കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും. പൂനെ വൈറോളജി ഇന്‍റസ്റ്റിറ്റൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും കോഴിക്കോട് എത്തും. ഇവർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. ചികിത്സയിലുള്ള 9 വയസുകാരന്‍റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. വയനാട് ജില്ലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അതേസമയം, തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുകയാണ്. സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ തേടിയെത്തിയ ഡെന്‍റൽ കോളെജ് വിദ്യാർത്ഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. ശരീരസ്രവങ്ങൾ കൂടുതൽ പരിശേധനയ്ക്കായി പൂനെ വൈറോളജി ഇന്‍റസ്റ്റിറ്റൂട്ടിലേക്ക് അയച്ചു.