
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണങ്ങൾ അടുത്ത മാസം ഒന്നുവരെ തുടരാന്‍ തീരുമാനം. അത്യാവശ്യമില്ലാത്ത പൊതുപരിപാടികൾ മാറ്റിവയ്ക്കാനും ഒക്ടോബർ ഒന്നുവരെ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമായി തുടരണമെന്നും വിദഗ്ധ സമിതി നിർദേശിച്ചു.
വടകര താലൂക്കിലെ കണ്ടെയിന്‍മെന്‍റ് സോൺ നിയന്ത്രണങ്ങൾ പിന്‍വലിക്കാനും വിദഗ്ധ സമിതി അറിയിച്ചു. നിപ നിയന്ത്രണ വിധേയമാണെങ്കിലും സമ്പർക്കപ്പട്ടികയിലുള്ളവർ ഐസൊലേഷനിൽ കഴിയുന്നതിന്‍റെ കാലവധി തീരാന്‍ ദിവസങ്ങൾ അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് നേരത്തെ തീരുമാനിച്ച നിപ നിയന്ത്രണങ്ങൾ ഈ മാസം അവസാനം വരെ തുടരാന്‍ വിദഗ്ധസമിതി തീരുമാനിച്ചത്.
പൊതുപരിപാടികൾക്കാണ് പ്രധാനമായും നിയന്ത്രണമുള്ളത്. അത്യാവശ്യമല്ലാത്ത പൊതു പരിപാടികൾ മാറ്റിവയ്ക്കണമെന്നാണ് നിർദേശം.
ഈ ദിവസങ്ങളിൽ ബീച്ചുകളിലും പാർക്കുകളിലും പ്രവേശനം അനുവദിക്കില്ലെന്ന് വിദഗ്ധ സമിതി നിർദേശത്തെ തുടർന്ന് ജില്ലാ കലക്‌ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.