നിതിൻ രാജിന്‍റെ മരണം; പ്രതിക്ക് ജാമ‍്യം ലഭിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ‍്യന്തര മന്ത്രി

ക്രൈംബ്രാഞ്ച് മേധാവിയോടും വിശദീകരണം തേടും
nithin raj death case; ramesh chennithala asks report from dgp after granting bail to main accused
ramesh chennithala
Updated on

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ‍്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ‍്യ പ്രതിയായ ഡോ. എം.കെ. റാമിന് ജാമ‍്യം ലഭിച്ചതിൽ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് തേടി.

ക്രൈംബ്രാഞ്ച് മേധാവിയോടും വിശദീകരണം തേടും. ഇക്കാര‍്യത്തിൽ തീരുമാനമായിട്ടുണ്ട്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഉത്തര മേഖല ഐജിയെ ചുമതലപ്പെടുത്തിയതായും ആഭ‍്യന്തര മന്ത്രി വ‍്യക്തമാക്കി.

പൊലീസിന്‍റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് കൂട്ടിച്ചേർത്തു. നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് നിതിന്‍റെ കുടുംബം അറിയിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പൊലീസും പ്രതിയും തമ്മിൽ ഒത്തുകളിച്ചുവെന്നാണ് നിതിൻ രാജിന്‍റെ കുടുംബത്തിന്‍റെ ആരോപണം. അതിനാലാണ് പ്രതി റാമിനെ വിട്ടയച്ചതെന്നും കുടുംബം മാധ‍്യമങ്ങളോട് പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ചിന്‍റെ വീഴ്ച കാരണമാണ് പ്രതിയെ വിട്ടയച്ചതെന്നും പ്രതിയുടെ അറസ്റ്റിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായും ആരോപണം ഉയർന്നിരുന്നു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ വിട്ടയച്ചത്. ഇതിനു പിന്നാലെ ഡോ. എം.കെ. റാമിനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com