

നിതിൻ രാജ്, ഡോ. റാം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ‍്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ‍്യപ്രതി ഡോ.എം.കെ. റാമിന് കർശന ഉപാധികളോടെ ജാമ‍്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് നടപടി. റിമാൻഡിലായി 48ാം ദിവസമാണ് ജാമ‍്യം ലഭിച്ചത്.
കോളെജിൽ പ്രവേശിക്കരുതെന്നും കുട്ടികളെ സ്വാധീനികരുതെന്നും റാമിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്തത്.
ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെത്തുടർന്നാണ് നിതിൻ ആത്മഹത‍്യ ചെയ്തതെന്നായിരുന്നു അന്ന് കുടുംബം ആരോപിച്ചിരുന്നത്. എന്നാൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടാണ് ആത്മഹത്യയ്ക്കു പെട്ടെന്നുള്ള പ്രേരണയായതെന്നാണ് ആദ്യം കേസന്വേഷിച്ച പൊലീസ് കണ്ടെത്തിയിരുന്നത്.