

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു
തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളിൽ ഇനി ബാക്ക് ബെഞ്ചുകൾ ഉണ്ടാകില്ല. കൂടാതെ വിദ്യാർഥികളുടെ ബാഗുകളുടെ ഭാരവും കുറയ്ക്കും. വിദ്യാലയങ്ങളെ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള സുപ്രധാന പരിഷ്കാരങ്ങളുടെ ഭാഗമായാണ് മാറ്റങ്ങൾ വരുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത്.
ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്ത് നിർണ്ണായകമായ ചില മാറ്റങ്ങൾ കൂടി യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ടിന് ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി.
രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുന്നത്:-
1. കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക: വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികൾ.
2.'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികൾ: എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക. ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തി ആരും പിന്നിലല്ല എന്ന ഉറപ്പ് നൽകുക.
ഈ വിഷയങ്ങൾ പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടി-യെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ടാണ് കമ്മിറ്റി വിശദമായി ചർച്ച ചെയ്തത്.
ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം വലുതാണ്. അംഗീകാരം ലഭിച്ച കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി SCERT വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.
ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.