
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ട്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മിഷണറാണ് സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയത്.
സംഭവത്തില്‍ കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേർത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്നും മറ്റൊരാള്‍ പരാതി നല്‍കിയാല്‍ കേസെടുക്കുന്നതില്‍ നിയമതടസമുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ഗ്രൂപ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള പരാമർശം അടങ്ങിയ സന്ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും റിപ്പോർട്ടിലുണ്ട്.
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അഡ്മിനായി ഐഎഎസ് ഓഫീസർമാരില്‍ ഹിന്ദുമതത്തില്‍ പെട്ടവരെ അംഗങ്ങളാക്കി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ ബാക്ക് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ചേർക്കുകയായിരുന്നുവെന്നാണ് ഗോപാലകൃഷ്ണൻ വാദിച്ചത്. ഗോപാലകൃഷ്ണന്‍റെ വാദം തള്ളിയ സർക്കാർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും കേസെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനുള്ള തുടർ നടപടിയിലാണ് കേസെടുക്കാൻ സാധിക്കില്ലെന്ന കണ്ടെത്തൽ.