

മൂന്നിൽ ഒരു പേരിലേക്ക് എത്താനാവാതെ കോൺഗ്രസ് ദേശീയ നേതൃത്വം.
MV Graphics
ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ എഐസിസി. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരാണ് കേരളത്തിൽനിന്ന് ഡൽഹിയിലെത്തി യോഗത്തിൽ പങ്കെടുത്തത്. രാഹുൽ ഗാന്ധി, ദീപാദാസ് മുൻഷി, കേരളത്തിലെ എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരും യോഗത്തിലുണ്ടായിരുന്നു.
ചർച്ചകൾക്കു ശേഷം പുറത്തിറങ്ങിയ ദീപാദാസ് മുൻഷിയാണ് തീരുമാനം ഹൈക്കമാൻഡ് പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കിയത്. തർക്കവിഷയത്തിൽ എന്തെങ്കിലും തീരുമാനമായെന്ന സൂചനയും അവർ നൽകിയിട്ടില്ല. കേരളത്തിലെ സ്ഥിതി സങ്കീർണമാണെന്ന് നിരീക്ഷകർ നേരത്തെ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയിരുന്നു.
അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും വിട്ടിരിക്കുന്നു എന്നാണ് ദീപാദാസ് മുൻഷി പറയുന്നത്. ഉചിതമായ സമയത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി.
പാർട്ടി പ്രവർത്തകർ നേതാക്കൾക്കു വേണ്ടി ചേരി തിരിഞ്ഞ് തെരുവിലിറങ്ങരുതെന്ന വികാരമാണ് ചർച്ചയ്ക്കു ശേഷം വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മാധ്യമങ്ങൾക്കു മുന്നിൽ പങ്കുവച്ചത്.
മുഖ്യമന്ത്രി സ്ഥാനം അടക്കം ഹൈക്കമാൻഡിന്‍റെ തീരുമാനം എന്തു തന്നെയായാലും എല്ലാവരും അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു.