
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള ആലോചനയില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഉപയോഗം കുറച്ച് മുന്നോട്ടു പോകാൻ ജനങ്ങൾ തയാറായാൽ ലോഡ് ഷെഡ്ഡിങ്ങോ പവർ കട്ടോ ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയുമെന്നും അതിനിടെ മഴ പെയ്യുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പത്തു ലൈറ്റ് ഉള്ളവർ രണ്ടുലൈറ്റെങ്കിലും അണച്ച് സഹകരിച്ചാൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
വൈകുന്നേരം വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. ഉത്പാദന മേഖലയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലയെന്നത് പ്രതിസന്ധി ഘട്ടത്തിൽ മനസിലാക്കേണ്ടതാണ്. 3000 ടിഎംസി വെള്ളമുണ്ടായിട്ടും 300 ടിഎംസി വെള്ളം മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി ഉപയോഗിക്കുന്നത്. പുതിയ ജല വൈദ്യുതി പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വരുമ്പോഴേക്കും വിവാദങ്ങൾ വരുകയാണെന്നും മന്ത്രി പറഞ്ഞു.