

കെ.സി. വേണുഗോപാല്‍, ജി.സുധാകരന്‍
ചേർത്തല: സിപിഎം നേതാവ് ജി.സുധാകരനുമായി നിലവില്‍ ഒരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജി.സുധാകരന്‍ വെളിപ്പെടുത്തിയത് അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവങ്ങളാണ്. തീരുമാനങ്ങള്‍ അദ്ദേഹത്തിന്‍റെതാണ്. അതിന് ശേഷം മാത്രമെ തങ്ങളുടെ അഭിപ്രായത്തിന് പ്രസക്തിയുള്ളു.
നേരത്തെ അതില്‍ അഭിപ്രായം പറയുന്നത് അപക്വമാണ്. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ല. ജി.സുധാകരനും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് സിപിഎമ്മിന്‍റെ ആഭ്യന്തരകാര്യമാണ്. കാത്തിരുന്നു കാണാമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും പക്വതയുമുള്ള രാഷ്ട്രീയ നേതാവാണ് ജി.സുധാകരന്‍. എന്തു തീരുമാനം എങ്ങനെയെടുക്കണമെന്ന് അദ്ദേഹത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല. അദ്ദേഹത്തിന് സീറ്റു കൊടുക്കണമോയെന്നത് സിപിഎമ്മാണ് തീരുമാനിക്കേണ്ടത്.
അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണെന്നത് തനിക്ക് അറിയില്ല. അത് അവരാണ് വിശദീകരിക്കേണ്ടത്.
അണികളുടെ വികാരം മാനിച്ചല്ല സിപിഎമ്മിന്‍റെ ഭരണം. ഇക്കാര്യം എല്ലാദിവസവും തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. അത് ശരിവെയ്ക്കുന്നതാണ് ജി.സുധാകരന്‍റെ പരസ്യ പ്രതികരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.