

ജീവനക്കാരുടെ ഡാറ്റ ചോർന്നിട്ടില്ല
file image
കൊച്ചി: ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് സന്ദേശം ലഭിച്ച സംഭവം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാരുടെ ഡാറ്റ ചോർന്നിട്ടില്ല. ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഎ പുന:സ്ഥാപിച്ചതും സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തിൽ എതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃക പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചത്. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാനായി ഐടി മിഷൻ ഒരുക്കിയ വാട്സ് ആപ്പ് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തിയിട്ടില്ലെന്നും ജീവനക്കാരുടെ മറ്റ് വ്യക്തി വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നും മറ്റെതെങ്കിലും ഏജൻസികൾക്ക് വിവരങ്ങൾ നൽകിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.