There is no need to discuss BJP seeking support now: Minister Sivankutty
വി. ശിവന്‍കുട്ടി

ബിജെപി പിന്തുണ തേടിയതിനെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ട: മന്ത്രി ശിവൻകുട്ടി

എന്തെല്ലാം രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യേണ്ട അവസരമല്ല ഇപ്പോൾ മന്ത്രി പറഞ്ഞു
Published on

തിരുവനന്തപുരം: പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം, ബിജെപി പിന്തുണ തേടിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ പുറത്തുവിട്ട കത്തിലെ വിഷയങ്ങൾ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. ശിവന്‍കുട്ടി.

ഐക്യ കേരള രൂപീകരണ ശേഷം എന്തെല്ലാം രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യേണ്ട അവസരമല്ലല്ലോ ഇപ്പോള്‍. ഇപ്പോഴുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. രാഷ്ട്രീയമായി ചര്‍ച്ച ചെയ്യേണ്ട സംസ്ഥാന രാഷ്ട്രീയമുണ്ട്, ദേശീയ രാഷ്ട്രീയമുണ്ട്, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുണ്ട്. ചര്‍ച്ച ചെയ്യാനുള്ള ധാരാളം കാര്യങ്ങള്‍ കിടക്കുകയല്ലേയെന്ന് മന്ത്രി ചോദിച്ചു.

പാലക്കാട് ഇടതുപക്ഷത്തിന് ജയിക്കാന്‍ സഹായകമായ പല സാഹചര്യങ്ങളും കാരണങ്ങളുമുണ്ട്. ഡിസിസിയുടെ കത്ത് വെളിയില്‍ വന്നത് പുറത്തറിഞ്ഞ സാഹചര്യങ്ങള്‍. പുറത്തറിയാത്ത നിരവധി സാഹചര്യങ്ങളുണ്ട്. ആ സാഹചര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ല. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കാനുള്ള സാഹചര്യമാണ് പാലക്കാട് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്‍റെ പടലപ്പിണക്കം പാലക്കാട് കാണുന്നുണ്ട്. അത് സംസ്ഥാന വ്യാപകമായി പടരാന്‍ പോകുകയാണ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും.

ഇടതുമുന്നണി സുശക്തമാണ്. മുന്നണിക്ക് ഒരു കോട്ടവുമില്ല. ഇടതുമുന്നണിക്ക് നല്ല രീതിയിലുള്ള വിജയമുണ്ടാകും. അതിന് പുറത്തറിയാവുന്നതും അല്ലാത്തതുമായ പല കാരണങ്ങളുമുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷ പ്രസ്ഥാനം കോഴ കൊടുത്ത് അധികാരം നിലനിര്‍ത്തുന്ന മുന്നണിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് എല്‍ഡിഎഫിലെ കോഴ വാഗ്ദാനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

1991 ലെ പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കൾ പിന്തുണ തേടി ബിജെപിക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസമാണ് സന്ദീപ് വാര്യർ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് മന്ത്രിയുടെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com