

തിരുവനന്തപുരം: സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശതാബ്ദി സന്ദേശ യാത്രയില്‍ പാണക്കാട് കുടുംബത്തിൽ നിന്ന് അബ്ബാസ് അലി തങ്ങള്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതികപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹത്തിന് വരാന്‍ സാധിക്കാഞ്ഞതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
വെളളാപ്പള്ളിയുടെ പ്രസ്താവനകള്‍ അവജ്ഞയോടെ തള്ളുന്നു. വെള്ളാപ്പള്ളിയോട് മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യരുതെന്ന് പറയാനാവില്ല. മുഖ്യമന്ത്രിയോടും ഇക്കാര്യം പറയാനാകില്ല. അതിന്‍റെ ഗുണവും ദോഷവും ഒക്കെ അവര്‍ തന്നെ അറിയേണ്ടിവരും. ജനങ്ങള്‍ ഇതെങ്ങനെ വിലയിരുത്തുന്നുവെന്നത് കാണണം.
എസ്ഐആർ പട്ടികയിൽ നിന്ന് അർഹരായ ഒരാൾ പോലും പുറത്ത് പോകരുത്. അങ്ങനെ സംഭവിച്ചാൽ ജനാധിപത്യ സംവിധാനത്തെ അത് ദുർബലപ്പെടുത്തും. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, തബ്‌ലീഗ് തുടങ്ങിയ സംഘടനകളുമായെല്ലാം ആദർശപരമായ വിയോജിപ്പുണ്ട്. രാഷ്ട്രീയത്തിൽ ജമാഅത്ത് ഇടപെടുന്നതിൽ സമസ്തക്ക് ഒന്നും പറയാൻ പറ്റില്ല. ജമാ അത്തുമായി സമസ്ത കൂട്ടുകൂടിയാൽ തന്നോട് ചോദിക്കാമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.