മിചൗങ് ചുഴലിക്കാറ്റ്: കേരളത്തിൽ മഴ ശക്തമാകില്ല

സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഇല്ല.
Representative Image
Representative ImageAI

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിചൗങ് ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കുമെങ്കിലും കേരള തീരത്തിന് ഭീഷണിയില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ശക്തമായേക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഇല്ല.

അതേസമയം കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരനന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാവിലെ ചുഴലിക്കാറ്റായി നിലവിൽ ചെന്നൈയിൽ നിന്ന് 290 കിലോ മീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന മിചൗങ് തിങ്കളാഴ്ച രാവിലെയോടെ ആന്ധ്രാ പ്രാദേശിലെ നെല്ലൂരിനും മച്ചിലിപ്പട്ടണത്തിനും ഇടയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാനാണ് സാധ്യത.

പുതുച്ചേരി, ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ് നാട്, ആന്ധ്രാ തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി മുന്നൊരുക്കം സ്വീകരിച്ചു കഴിഞ്ഞു. ചുഴലിക്കാറ്റ് കാരണം കേരളത്തിന് ലഭിക്കേണ്ട മഴ നഷ്ടമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിലേക്ക് എത്തേണ്ട കാറ്റ് ദിശമാറി ആന്ധ്രാ തീരത്തേക്ക് പോകും. ഇത് തുലാവർഷ മഴയെ ബാധിക്കും. ആന്ധ്ര, ഒഡിശ തീരപ്രദേശങ്ങളിൽ ഡിസംബർ 4, 5 തിയതികളിൽ അതിശക്തമായ മഴയായിരിക്കും. ഡിസംബർ ആറിന് ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുമെന്നാണ് നിരീക്ഷണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com