

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം
തിരുവനന്തപുരം: പിഎസ്‌സി നിയമന ക്രമക്കേട് വിവാദമായിരിക്കെ ചെയർമാൻ ചട്ടം ലംഘിച്ച് ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതായി ആരോപണം. പിഎസ്‌സി ചെയർമാൻ എം.ആർ ബൈജു ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സർക്കാർ വാഹനങ്ങൾക്ക് ലോഗ് ബുക്ക് നിർബന്ധമാണെന്നിരിക്കെയാണ് ഈ വീഴ്ചയെന്നും മുൻ ചെയർമാനടക്കം സമാനമായ രീതിയിലാണ് ഔദ്യോഗിക വാഹനം കൈകാര്യം ചെയ്തതെന്നും ആരോപണം ഉയരുന്നുണ്ട്.വാഹനം എവിടെയൊക്കെ യാത്ര ചെയ്തു, എത്ര ദൂരം സഞ്ചരിച്ചു, യാത്രയുടെ തീയതിയും സമയവും തുടങ്ങിയ വിവരങ്ങൾ ലോഗ് ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടം. സർക്കാർ വാഹനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ ധനകാര്യ വകുപ്പിനും അധികാരമുണ്ട്.
കഴിഞ്ഞ ഒൻപത് വർഷമായി പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് ഇല്ലെന്നാണ് ആക്ഷേപം. നിലവിൽ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ വാഹനത്തിൽ ചെയർമാൻ നടത്തിയ ഔദ്യോഗിക യാത്രകളുടെ വിശദാംശങ്ങളും വ്യക്തമല്ല.
പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയും ചെയർമാൻ ഉൾപ്പെടെയുള്ളവർ സംശയത്തിന്‍റെ നിഴലിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വാഹനത്തിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണം പുറത്തുവരുന്നത്. പിഎസ്‌സിയുമായി ബന്ധപ്പെട്ട നൂറിലേറെ പരാതികളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്.