
തിരുവനന്തപുരം: പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് യോഗത്തിലെ തീരുമാനപ്രകാരം അംശാദായ അടവില്‍ ആകെ കുടിശികയായി വരുന്ന തുകയുടെ 14 ശതമാനം പലിശയും പ്രസ്തുത തുകയുടെ ഒരു ശതമാനം പിഴയും ഈടാക്കി അംഗത്വം പുനഃസ്ഥാപിച്ചു നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നജീബ് കാന്തപുരത്തിന്‍റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്നവര്‍ തുടര്‍ച്ചയായി ഒരു വര്‍ഷമോ അതിലധികമോ അംശാദായം അടയ്ക്കാന്‍ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെടുമ്പോഴാണ് അത് പുനഃസ്ഥാപിക്കാന്‍ പലിശയും പിഴപ്പലിശയും നല്‍കേണ്ടി വരുന്നത്. അംശാദായ അടവില്‍ കൃത്യത പാലിക്കാനാണ് ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുടിശികത്തുകയ്ക്ക് ആനുപാതികമായി പലിശ വര്‍ധനവ് വരുന്ന രീതി ഇതിലൂടെ ഒഴിവാകും. സോഫ്റ്റ്‌വെയറില്‍ പുതിയ ക്രമീകരണങ്ങള്‍ വരുന്നതോടെ അംഗത്വം റദ്ദായവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയും. അംഗത്വം എടുക്കുന്നതിനും അംശാദായം അടയ്ക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും വിവരങ്ങള്‍ പരിശോധിക്കുന്നതിനും നിലവില്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.