

അടുക്കളയിൽ ഇനി ബുള്ളറ്റ് വേഗത്തിൽ തീ പാറും
കൊച്ചി: സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം നേരിട്ടതോടെ പല ഹോട്ടലുകളും പൂട്ടിയതോടെ ഇതിനൊരു പരിഹാരമാവുകയാണ് വിറക് അടുപ്പുകൾ. സാധാരണ വിറക് അടുപ്പ് അല്ലായിത്. റോക്കറ്റ്, ബുള്ളറ്റ് വിറക് അടുപ്പുകളാണ് ഇപ്പോൾ എറണാകുളത്ത് താരം. എറണാകുളത്തും, തൃശൂരുമാണ് ഈ അടുപ്പുകൾ നിലവിലുള്ളത്. സാധാരണ വിറക് അടുപ്പിനേക്കാൾ 40 മുതൽ 60 ശതമാനം വരെ വിറക് ലാഭിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
അടുപ്പിൽ നല്ല ഉണങ്ങിയ ചിരട്ടയോ, ഉണങ്ങിയ ഇലയോ ഇട്ടാൽ റോക്കറ്റ് പോലെ കത്തും. എൽ ആകൃതിയിലാണ് അടുപ്പിന്‍റെ രൂപം. അതിനാൽ തന്നെ അടുപ്പിലെ തീ നേരേ പാത്രത്തിന്‍റെ അടിയിൽ തന്നെ ലഭിക്കും. ഇന്ധനം പൂർണമായും കത്തി പോകുന്നതിനാൽ അടുക്കളയിൽ പുക ശല്യം ഉണ്ടാകില്ല. പാചകത്തിന് ശേഷം ചാരം വൃത്തിയാക്കാനും എളുപ്പമാണ്.
റോക്കറ്റിന്‍റെ അൽപ്പം പരിഷ്കരിച്ച അടുപ്പാണ് ബുള്ളറ്റ് അടുപ്പുകൾ. കണ്ടാൽ സിലിണ്ടറിന്‍റെ രൂപമാണ്. ഒരു കിലോ വിറകിൽ ഒന്നര മണിക്കൂറോളം പാചകം ചെയ്യാമെന്നതാണ് പ്രത്യേകത. ചെറിയ തരം അടുപ്പിന് 1000 മുതൽ 2500 രൂപ വരെയാണ് വില. അൽപം കൂടിയ മോഡലിന് 2500 മുതൽ 5500 വരെ വിലയുണ്ട്. ബ്ലോവർ ഘടിപ്പിച്ച അടുപ്പിന് 4000 രൂപ മുതൽ 8000 രൂപ വരും. വാണിജ്യ ആവശ്യങ്ങൾക്കുള്ള അടുപ്പിന് 12,000 രൂപ മുതൽ 60,000 രൂപ വരെ വില വരുന്നുണ്ട്.