

പണത്തെച്ചൊല്ലി തർക്കം, ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊന്നു; കുറ്റം സമ്മതിച്ച് ജോർജ്, കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി
കൊച്ചി: വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. ലൈംഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ജോർജ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചാക്കിൽ കെട്ട് മൃതദേഹം റോഡിൽ തള്ളാനായിരുന്നു പദ്ധതി. മദ്യപിച്ച് അവശനായതിനാൽ ഇതിനു കഴിഞ്ഞില്ല. മൃതദേഹത്തിന് അരികിലിരുന്ന് ജോർജ് ഉറങ്ങിപ്പോവുകയായിരുന്നു.
രാവിലെ വീട്ടിൽ എത്തിയ ഹരിത കർമ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ജോർജ് പുലർച്ചെ ചാക്ക് അന്വേഷിച്ച് അയൽ വീടുകളിൽ എത്തിയിരുന്നു. വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സമീപവാസികളോട് ഇയാള്‍ ചാക്ക് തിരക്കിയത്. മദ്യലഹരിയിലായതിനാൽ സമീപവാസികൾ ചാക്ക് നൽകിയില്ല. തുടർന്ന് അടുത്തുള്ള കടയിൽ നിന്നാണ് ഇയാൾക്ക് ചാക്ക് കിട്ടിയത്.
ജോര്‍ജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാളാണ്. ഇയാള്‍ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. മകന്‍ യുകെയിലാണ്. മകള്‍ പാലായിലാണ്. ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു.