

തിരുവനന്തപുരം പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഒഡീശ സന്ദർശിച്ച കേരളത്തിൽനിന്നുള്ള മാധ്യമ പ്രവർത്തകരുടെ സംഘം ഐസിഎംആറിൽ.
PIB
ഭുവനേശ്വർ: കോവിഡ്-19, നിപ തുടങ്ങിയ രോഗവ്യാപനങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും കേരളത്തിന്‍റെ രോഗനിരീക്ഷണ സംവിധാനം വഹിച്ച പങ്കിനെ ICMR അഡീഷണൽ ഡയറക്റ്റർ ജനറലും ICMR-NIHR ഭുവനേശ്വർ ഡയറക്റ്ററുമായ ഡോ. സംഘമിത്ര പതി പ്രശംസിച്ചു. ഇക്കാര്യത്തിൽ ആലപ്പുഴയിലെ ICMR-NIV യൂണിറ്റിന്‍റെ സംഭാവനയും അവർ എടുത്തുപറഞ്ഞു.
തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഒഡീശ സന്ദർശിച്ച കേരളത്തിൽനിന്നുള്ള മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. ഭുവനേശ്വറിലെ ICMR–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ച് (ICMR-NIHR) സന്ദർശിച്ച സംഘത്തിനു മുന്നിൽ, രാജ്യത്ത് ഗോത്രവിഭാഗങ്ങൾ നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപനം നടത്തുന്ന പ്രവർത്തനങ്ങളും ഡോ. പതി വിശദീകരിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കാഴ്ചപ്പാടിനോടുള്ള സ്ഥാപനത്തിന്‍റെ പ്രതിജ്ഞാബദ്ധതയും അവർ വ്യക്തമാക്കി.
മറ്റ് പല ഗവേഷണ സ്ഥാപനങ്ങളും ഒരു പ്രത്യേക രോഗത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ, ICMR-NIHR വിവിധ സാംക്രമിക, സാംക്രമികേതര രോഗങ്ങളെ ഉൾപ്പെടുത്തി ബഹുമേഖലാ ഗവേഷണമാണ് നടത്തുന്നതെന്ന് ഡോ. പതി പറഞ്ഞു. കേരളത്തിലെ വയനാട് ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന ഭാരത് ട്രൈബൽ ഫാമിലി ഹെൽത്ത് സർവേയെക്കുറിച്ചും അവർ വിശദീകരിച്ചു.
തുടർന്ന് സംഘം സ്ഥാപനത്തിലെ അത്യാധുനിക ലബോറട്ടറികളും ഗവേഷണ സൗകര്യങ്ങളും സന്ദർശിച്ചു. രോഗനിർണയം, രോഗനിരീക്ഷണം, രോഗവ്യാപന അന്വേഷണം, പൊതുജനാരോഗ്യ ഗവേഷണം തുടങ്ങിയ മേഖലകളിൽ സ്ഥാപനം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സംഘം വിശദമായ ധാരണ നേടി.
നേരത്തെ സംഘം ഭുവനേശ്വറിലെ PIB & CBC അഡീഷണൽ ഡയറക്റ്റർ ജനറൽ അഖിൽ കുമാർ മിശ്രയുമായി സംവദിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാധ്യമരംഗത്തെക്കുറിച്ചും ഡിജിറ്റൽ കാലഘട്ടത്തിൽ മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സോഷ്യൽ മീഡിയയുടെ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തനത്തിന്‍റെ വിശ്വാസ്യത, ധാർമികത, പ്രൊഫഷണൽ ഉത്തരവാദിത്വം എന്നിവ ഉയർത്തിപ്പിടിക്കേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.