കൊച്ചി: അങ്കമാലി അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അക്കൗണ്ടന്‍റ് പിടിയിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി വീട്ടിൽ ഷിജുവിനെയാണ് അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാർ, എറണാകുളം ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അനർഹരായവർക്ക് ലോണുകൾ അനുവദിച്ച് പണാപഹരണവും, ക്രമക്കേടും നടത്തിയും,സഹകരണ സംഘത്തിന് 55 കോടി രൂപയുടെ ബാധ്യത വരുത്തി എന്നുമായിരുന്നു കേസ്. 2002 ലാണ് അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. പ്രാദേശിക കോൺഗ്രസ് നേതാവ് ആയിരുന്ന പി.ടി. പോളിന്‍റെ വിശ്വാസ്യതയില്‍ ബാങ്കിലേക്ക് നിക്ഷേപമെത്തുകയായിരുന്നു. തുടര്‍ന്ന് അർഹതരായവർക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം വായ്പയും നൽകി. പോളിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പില്ലാതെയാണ് ഭരണസമിതി വർഷങ്ങൾ തുടരുന്നത്. എന്നാൽ പോളിന്‍റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നിരുന്നു.