
തൃശൂർ: പീച്ചി ഡാം റിസര്‍വോയറിൽ വീണ നാല് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന (14) ആണ് മരിച്ചത്. സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു മരണം. വെള്ളത്തിൽ വീണ് പരുക്കേറ്റ മറ്റു മൂന്നു കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.
തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് വിദഗ്‌ധ ഡോക്‌ടർമാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് കുട്ടികളുടെ ചികിത്സ തുടരുന്നത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ്, ഐറിന്‍, പീച്ചി സ്വദേശി നിമ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
പീച്ചി ഡാമിന്‍റെ റിസർവോയറിൽ കാൽവഴുതി വീണയാളെ രക്ഷിക്കാൻ ശ്രമിച്ചതോടെയാണ് നാലുപേരും വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകടത്തിൽപ്പെട്ട പീച്ചി സ്വദേശി നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആൻ ഗ്രേസും ഐറിനും അലീനയും. മൂവരും പീച്ചി പള്ളിയിലെ പെരുന്നാൾ കൂടുന്നതിന് എത്തിയതാണ്.