
കൊച്ചി: സിനിമ മേഖലയിലെ പ്രശ്നങ്ങളിൽ സമരവുമായി മുന്നോട്ടുപോവുമെന്ന് ഫിലിം ചേംബർ. പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം സമരം തുടരുമെന്നും ഫിലിം ചേംബർ അറിയിച്ചു.
നിർമാതാക്കളായ സുരേഷ് കുമാറും ആന്‍റണി പെരുമ്പാവൂരും തമ്മിലുള്ള പ്രശ്നത്തിൽ ആന്‍റണി പെരുമ്പാവൂരിനെ നിർമാതാക്കളുടെ സംഘടന വിമർശിച്ചു. ഏഴു ദിവസത്തിനുള്ളിൽ ആന്‍റണി പോസ്റ്റ് പിൻവലിക്കണം. ആന്‍റണിക്ക് അമര്‍ഷം ഉണ്ടായിരുന്നെങ്കില്‍ നേരിട്ട് പറയാമായിരുന്നു. സുരേഷ് കുമാർ പറഞ്ഞത് സംഘടനയുടെ തീരുമാനമാണെന്നും വാർത്താ സമ്മേളനത്തിൽ ചോംബർ വ്യക്തമാക്കി.
സിനിമയിൽ ഒരു താരവും അവിഭാജ്യഘടകമല്ലെന്നും അങ്ങനെയെങ്കിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഉണ്ടാകില്ലെന്നും മോഹൻലാലിന്‍റെ പേരെടുത്ത് പരാമർശിക്കാതെ ഫിലിം ചേംബർ വിമർശിച്ചു.
അതേസമയം, ആന്‍റണി പെരുമ്പാവൂരുമായി ഇനിയൊരു സമവായ ചർച്ചയ്ക്കില്ലെന്ന് സുരേഷ് കുമാർ വ്യക്തമാക്കി. ആന്‍റണിയെ ചൊടിപ്പിച്ചത് കലക്ഷൻ വിവരങ്ങൾ പുറത്തുവിടുമെന്നുള്ള തീരുമാനമാണെന്നും അത് ഇനിയും പുറത്തു വിടുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി.