
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായി പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസം നൽകുന്നതിനായി ഘടിപ്പിച്ചിരുന്ന ബൈപാപ്പ് യന്ത്ര സംവിധാനം മാറ്റി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു. ഉടനെ ബെംഗളൂരുവിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും ഡോക്‌ടർ പറഞ്ഞു.
മരുന്നുകളോട് ഉമ്മൻചാണ്ടിയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. ന്യുമോണിയ നല്ലരീതിയിൽ കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രിയിലെത്തുമ്പോൾ പനിയും ശ്വാസം മുട്ടലും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പനിയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും വരും ദിവസങ്ങളിൽ പൂർണ സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്നും ഡോക്‌ടർ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നല്ലരീതിയില്‍ സംസാരിക്കുന്നുണ്ട്. എല്ലാവരെയും തിരിച്ചറിയുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍, നിലവിലെ അസുഖം പൂര്‍ണമായും ഭേദമായശേഷം തുടര്‍ ചികിത്സയ്ക്ക് കൊണ്ടുപോകാമെന്നാണ് കുടുംബവും സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.