ചെന്നൈ: കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിറക്കി. ഹൊസൂരിൽനിന്നും മധുരയിൽനിന്നും രണ്ട് വൈറ്ററിനറി വിദഗ്ധരെ കമ്പത്തെത്തിക്കും. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡിയുടെ പ്രത്യേക നിർദേശമനുസരിച്ചാണ് തീരുമാനം.
കൊമ്പനെ പിടികൂടാനായി ആനമലയിൽ നിന്നു കുങ്കിയാനകൾ പുറപ്പെട്ടു. അരിക്കൊമ്പന്‍റെ ആരോഗ്യനില പരിശോധിച്ച് ഉൾവനത്തിലേക്ക് കൊണ്ടുപോയി വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ടൗണിൽ നിന്നു മൂന്നു കീലോമീറ്റർ മാറി ഒരു തോട്ടത്തിലാണ് അരിക്കൊമ്പനുള്ളത്.
കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തി. ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ ആനയെ മാറ്റാൻ സഹകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ കമ്പംമേട്ടിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോ റിക്ഷ തകർക്കുകയും ജനങ്ങളെ തുരത്തി ഓടിക്കുകയും ചെയ്യുന്ന ദൃശങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ കമ്പംമേട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ആകാശത്തേക്കു വെടിവച്ച് ആനയെ കാട്ടിലേക്ക് ഓടിക്കാനാണ് പൊലീസുകാർ ശ്രമിക്കുന്നത്.