
ഒപ്പറേഷന്‍ സിന്ധു: ഇസ്രായേലിൽ നിന്നും 31 മലയാളികൾ മടങ്ങിയെത്തി
കൊച്ചി: ഇന്ത്യൻ വ്യോമസേനയുടെ ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇസ്രായേലിൽ നിന്നും 31 മലയാളികളെ തിരികെ എത്തിച്ചു. ചൊവ്വാഴ്ച (ജൂൺ 24) രാവിലെ 8 മണിക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ ഇസ്രായേലിൽ നിന്നുള്ള ഒരു മലയാളിയുണ്ടായിരുന്നു. തുടർന്ന് 8:45 നു പാലം വിമാനത്താവളത്തിൽ എത്തിയ വിമാനം 12 പേരും ഉച്ചയ്ക്ക് 12നെത്തിയ വിമാനത്തിൽ 19 മലയാളികളുമുണ്ടായിരുന്നു. ഇതോടെ ചൊവ്വാഴ്ച മാത്രം 31 മലയാളികളാണ് തിരികെ എത്തിയത്.
തൃശൂർ സ്വദേശികളായ ജോയൽ ജയ്സൺ, ഡെന്നീസ് ജോസ് , മനു മന്നാട്ടിൽ, ഫ്ലാവിയ പഴയാറ്റിൽ ,മലപ്പുറം സ്വദേശികളായ ശരത് ശങ്കർ, ഐശ്വര്യ പദ്മ ദാസ്, ശിശിര മാമ്പ്രംകുന്നത്ത്, എറണാകുളം സ്വദേശികളായ ലക്മിപ്രിയ, അശ്വതി അനിൽ കുമാർ, ജസ്റ്റിൻ ജോർജ്, രാഘവേന്ദ്ര ചൗധരി , ഏലിയാമ്മ മലയപ്പള്ളിൽ തോമസ് (മാനന്തവാടി) സുജിത് രാജൻ (കൊല്ലം), നിള നന്ദ (പാലക്കാട്), തിരുവനന്തപുരം സ്വദേശിയായ അർജുൻ ചന്ദ്രമോഹനൻ ഭാര്യ കൃഷ്ണപ്രിയ, പി.ആർ.രാജേഷ് (പത്തനംതിട്ട) അക്ഷയ് പുറവങ്കര (കണ്ണൂർ) എന്നിവർ മലയാളി സംഘത്തിൽ ഉൾപ്പെടുന്നു. ഇവരെ കൊച്ചി, കണ്ണൂർ, തിരുവന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെ നാട്ടിലെത്തിക്കും.
ഉച്ചയ്ക്കെത്തിയ രണ്ടാമത്തെ സി17 വിമാനത്തിൽ ആകെ 266 ഇന്ത്യാക്കാരായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്ര പാർലമെന്‍ററി കാര്യ സഹമന്ത്രി എൽ. മുരുകൻ, കേരള ഹൗസ് അഡീഷണൽ റസിഡന്‍റ് കമീഷണർ ചേതൻ കുമാർ മീണ, നോർക്ക ഡവലപ്പ്മെന്‍റ് ഓഫീസർ ജെ. ഷാജി മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാട്ടിലെത്തിയവരെ സ്വീകരിച്ചു.