

കെ. മുരളീധരൻ | മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല, എന്നാൽ സർക്കാർ ഏത് ദിശയിലേക്കാണ് എന്ന് മനസ്സിലാക്കാൻ 35 ദിവസം ധാരാളമാണെന്ന് വ്യക്തമാക്കി. ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നത് കൊണ്ടാണ് പകർച്ചവ്യാധി വ്യാപിക്കുന്നതെന്ന് അഭിപ്രായം ഞങ്ങൾക്കില്ല, ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല ഞങ്ങൾക്കെന്നും എംഎൽഎ പറഞ്ഞു.
പകർച്ചവ്യാധികൾ വ്യാപിക്കാതിരിക്കാൻ സർക്കാരിനൊപ്പം തന്നെ നിന്ന് എന്തൊക്കെ ഇടപെടലുകൾ നടത്താൻ സാധിക്കുമോ അതെല്ലാം നടത്തി മുന്നോട്ട് പോവുകയെന്ന ക്രിയാത്മക പ്രതിപക്ഷത്തിന്‍റെ കടമയാണ് ഞങ്ങൾ നിർവഹിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ സർക്കാർ അടിയന്തരമായി തിരുത്തേണ്ട ചില ഗൗരവമേറിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണ്. എന്നാൽ ഈ കേരള മോഡൽ യുഡിഎഫ് സർക്കാർ കൈവിടുന്നുവെന്നുള്ളതിന്‍റെ സൂചനയാണ് അവരുടെ 35 ദിവസത്തെ ഇടപെടലിൽ നിന്ന് മനസിലാകുന്നത്. ആരോഗ്യവകുപ്പിൽ ഏകോപനമില്ല. ഭരണകക്ഷയിലെ പലരും ആരോഗ്യ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യാനുള്ള തിരക്കിലാണ്. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞാണ് മരുന്നെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.