
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി വിമാനത്താവളത്തിന്‍റെ ഹോട്ടൽ സമുച്ചായത്തിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഹോട്ടൽ ഉദ്ഘാടനത്തിനായി എത്തിയത്. ഇത് പത്ത് വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങിനോടുളള അനാദരവും അനൗചികത്യവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്‍റെ മുഖ്യമന്ത്രി ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടി മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കണമെന്നും വിമാനത്താവളം എംഡിയോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നതാണ്.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനാദരവ് ഉണ്ടായതിൽ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നെന്നും സതീശൻ പറഞ്ഞു.