

ഒതായി മനാഫ് വധം: മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ
മലപ്പുറം: മുപ്പതു വർഷം പിന്നിട്ട കൊലക്കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന്‍റെ അനന്തരവൻ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്നു കോടതി. അൻവറിന്‍റെ മറ്റൊരു അനന്തരവനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ്, പതിനേഴാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, പത്തൊമ്പതാം പ്രതി എളമരം സ്വദേശി കബീര്‍ (ജാബിര്‍) എന്നിവരെ കോടതി വെറുതെ വിട്ടു.
മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന പള്ളിപ്പറമ്പൻ മനാഫിനെ ( ഒതായി മനാഫ്) കൊലപ്പെടുത്തിയ കേസിലാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി. പി.വി. അൻവറിന്‍റെ സഹോദരിയുടെ മകനാണു മാലങ്ങാടൻ ഷഫീഖ്. വിധിയെത്തുടർന്നു ഷഫീഖിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ശനിയാഴ്ച ശിക്ഷ പ്രഖ്യാപിക്കും. കേസിൽ രണ്ടാം പ്രതിയായ പി.വി അൻവർ ഉൾപ്പെടെ 21 പ്രതികളെ നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു. 25 വര്‍ഷം ഒളിവിലായിരുന്നു നാലു പ്രതികളും. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ എടവണ്ണ ഒതായിഅങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നായിരുന്നു കൊലപാതകം.