കേരളത്തിലെ മേൽപ്പാലങ്ങൾ ഇനി തൂണുകളിൽ മാത്രം

കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം
Over bridges in Kerala only on pillars

എറണാകുളം ഇരുമ്പനം മേൽപ്പാലം.

പ്രതീകാത്മക ചിത്രം

Updated on

ന്യൂഡൽഹി: ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇനി നിർമിക്കുന്ന മേൽപ്പാലങ്ങൾ പില്ലറുകളിൽ പണിയും. നിലവിലെ RE വാൾ മാതൃകയ്ക്ക് പകരമാണ് പില്ലറുകളിൽ മേൽപ്പാലം വരുന്നത്. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉന്നയിച്ച ആവശ്യങ്ങൾ ഗതാഗതമന്ത്രാലയം അംഗീകരിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി രാജീവ് ചന്ദ്രശേഖർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തിരുവനന്തപുരം നഗരത്തിന് പുറത്തായി ഔട്ടർ റിംഗ് റോഡ് പദ്ധതി ഫെബ്രുവരി - മാർച്ചിൽ പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി.

പില്ലറുകളിലെ മേൽപ്പാല പദ്ധതിയിൽ ചിലവ് ഏറുമെങ്കിലും മണ്ണിട്ടുയർത്തി മേൽപ്പാലം നിർമിക്കുന്ന RE വാൾ രീതി കേരളത്തിലെ ദേശീയപാതാ നിർമാണത്തിൽ ഉപേക്ഷിക്കാൻ ദേശീയ ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും തീരുമാനിക്കുകയായിരുന്നു. ഓച്ചിറ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷന് നിവേദനം നൽകി മേൽപ്പാല നിർമാണം പില്ലറുകളിൽ ആക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

തിരുവനന്തപുരം നിവാസികൾക്ക് പുതുവർഷ സമ്മാനമായി ഔട്ടർ റിംഗ് റോഡ് മോദി സർക്കാർ സമ്മാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അടുത്ത മാസത്തോടെ പ്രഖ്യാപനമുണ്ടാകും. റിംഗ്റോഡിനാവശ്യമായ സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയാവും ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കുകയെന്നും നിതിൻ ഗഡ്കരിയുമായി നടത്തിയ യോഗത്തിന് ശേഷം രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com