
പത്തനംതിട്ട : നിയമത്തിലും ചട്ടത്തിലും എന്തൊക്കെ പഴുതുകളുണ്ടെന്ന് പരതാതെ ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക എന്ന കാഴ്ചപ്പാടിൽ ഓരോ പരാതികളും സമയബന്ധിതമായി ഉദ്യോഗസ്ഥർ പരിഹരിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' കോന്നി താലൂക്ക്തല അദാത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥർ സമയബന്ധിതമായി ഫയൽ തീർപ്പാക്കിയാൽ അദാലത്തിന്റെ ആവശ്യമില്ല.ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടർച്ച ഉണ്ടാവും.
ജില്ലയിലെ അദാലത്തുകൾ പൂർണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു. കോന്നി താലൂക്ക് അദാലത്തിലെത്തിയ സങ്കീർണമായ പരാതികൾക്കും പരിഹാരമുണ്ടാകുമെന്ന് അദാലത്തിൽ അധ്യക്ഷത വഹിച്ച അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, എ ഡിഎം ബി.രാധാകൃഷ്ണൻ, അടൂർ ആർഡിഒ എ. തുളസീധരൻ പിള്ള, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.