കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥിയാക്കാനായി സിപിഎം നേതാക്കൾ സമീപിച്ചെന്ന ദീപ്തി മേരി വർഗീസിന്‍റെ ആരോപണത്തോട് പ്രതികരണവുമായി മന്ത്രി പി.രാജീവ്. ദീപ്തിമേരി വർഗീസിനെ സിപിഎം നേതാക്കളാരും സമീപിച്ചിട്ടില്ലെന്ന് രാജീവ് വ്യക്തമാക്കി. ചില ആൾക്കാർക്ക് ഇങ്ങനെ വെളിപ്പെടുത്തലൊക്കെ നടത്തി രാഷ്ട്രീയത്തിലുണ്ടെന്ന് അറിയിക്കണ്ടേയെന്നും രാജീവ് പരിഹസിച്ചു.
ദീപ്തി മേരി വർഗീസിനെ സിപിഎമ്മിലെത്തിക്കാൻ ഇ.പി ജയരാജൻ ഉൾപ്പെടെ ഉള്ള സിപിഎം നേതാക്കൾ ശ്രമം നടത്തിയിരുന്നതായി വിവാദ ദല്ലാള്‍ നന്ദകുമാറാണ് ആദ്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ദീപ്തിയും രംഗത്തെത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നേരിട്ട് തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞെന്നുമാണ് ദീപ്തി മേരി വര്‍ഗീസ് വെളിപ്പെടുത്തിയത്.