

പാലക്കാട്: വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു. ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് ഞായറാഴ്ച രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളെ സംഘം തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു.
മൂന്നംഗ സംഘമായിരുന്നു നൗഷാദിനെ ആക്രമിക്കുകയും നിർത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തതത്. നൗഷാദ് ശബ്ദമുണ്ടാക്കിയതോടെ സമീപവാസികൾ എത്തിയെങ്കിലും ഇവർ ഉടൻ കാറിൽ ഇയാളുമായി കടന്നു കളഞ്ഞു. തട്ടിക്കൊണ്ടുപോയവർ മുഖം മൂടിയിട്ടതിനാൽ ആരാണ് സംഘത്തിലുള്ളവർ എന്ന് തിരിച്ചറിയാനായിരുന്നില്ലെന്ന് സമീപവാസികൾ പറയുന്നു.
എന്നാൽ, വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടെ രാത്രി 11 മണിയോടെ മകന്‍റെ ഫോണിലേക്ക് നാഷാദ് വിളിക്കുകയും താന്‍ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നും അറിയിച്ചു. ഉടനെ ബന്ധുക്കൾ നവക്കരയിൽ എത്തി മുഖത്തും ശരീരത്തിനും പരുക്കേറ്റ നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി പൊലീസ് അറിയിച്ചു.