
നിപ്പ: സമ്പർക്ക പട്ടികയിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ എല്ലാവരുടേയും ഫലം നെഗറ്റീവ്
Representative Image
പാലക്കാട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മെഡിക്കൽ കോളെജിലെ ഐസൊലേഷനിലുള്ള മൂന്നു പേരുടെ കൂടി സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ജൂലൈ ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധനാ ഫലമാണ് നെഗറ്റിവായത്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ 38 വയസുകാരിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരിൽ പനി ബാധിച്ച മുഴുവൻ പേരുടെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവായി.
അതേസമയം, നിപ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട അതിഥിത്തൊഴിലാളി മലപ്പുറത്തുള്ളതായി വിവരം ലഭിച്ചെന്ന് മന്ത്രി പറഞ്ഞു. മണ്ണാർക്കാട്ടെ സ്വകാര്യ ക്ലിനിക്കിലെത്തിയ ഇയാളെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെട്ടതായി കണ്ടെത്തിയതെന്നും ഇയാൾക്കായി പൊലീസിന്‍റെ പ്രത്യേകസംഘം അന്വേഷണം ഊർജിതമാക്കി.
ഇതിനിടെ, ചികിത്സയിലുള്ള തച്ചനാട്ടുകര സ്വദേശിനിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗിയുടെ വീട്ടിലും പരിസരത്തും മൃഗങ്ങൾ ചത്തിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. നിപ കേസുകളുടെ ഉറവിടം കണ്ടെത്താൻ ജൂൺ ഒന്നുമുതൽ നടന്ന എല്ലാ മരണങ്ങളും പരിശോധിക്കും. 6 മാസത്തിനിടെ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ രോഗകാരണവും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.