
1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ 151, 151എ വകുപ്പുകൾ.
സ്ത്രീകളോടുള്ള വഷളൻ പെരുമാറ്റത്തിന്‍റെ പേരിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാണ് കോൺഗ്രസിലെ തന്നെ പല പ്രമുഖ നേതാക്കളും ആഗ്രഹിക്കുന്നത്. പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഇതുപകരിക്കുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ, രാഹുൽ രാജിവച്ച് പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുമ്പോൾ സിപിഎമ്മോ ബിജെപിയോ ജയിച്ചാൽ വിപരീത ഫലമുണ്ടാകുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ച പീരുമേട് എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റാണ്. ഇവിടെ എൽഡിഎഫിന് ജയസാധ്യതയുണ്ട്. ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ ഒന്നെങ്കിലും പിടിക്കാനായില്ലെങ്കിൽ ഭരണവിരുദ്ധ വികാരം എന്ന മുദ്രാവാക്യമുയർത്തി തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നേരിടാൻ സാധിക്കില്ലെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
എന്നാൽ, വാഴൂർ സോമൻ അന്തരിച്ച ഒഴിവിൽ പീരുമേട് നിയമസഭാ മണ്ഡലത്തിലോ, രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചാൽ പാലക്കാട് മണ്ഡലത്തിലോ ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ല എന്നതാണ് വസ്തുത. കാലാവധി കഴിയും മുൻപേ നിയമസഭാ സീറ്റ് ഒഴിവ് വരുന്ന സാഹചര്യത്തെക്കുറിച്ച് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ 151ാം വകുപ്പിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതിനു പിന്നാലെ വരുന്ന 151 എ വകുപ്പനുസരിച്ച്, നിയമസഭയിലെ ഒഴിവ് ആറ് മാസത്തിൽ നികത്തേണ്ടതാണെങ്കിലും, അതിന് രണ്ട് ഉപാധികളുണ്ട്.
ശേഷിക്കുന്ന കാലയളവ് ഒരു വർഷത്തിൽ താഴെയാണെങ്കിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ല.
ഈ കാലയളവിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സാക്ഷ്യപ്പെടുത്തണം.
പാലക്കാടിന്‍റെയും പീരുമേടിന്‍റെയും കാര്യത്തിൽ, ശേഷിക്കുന്ന കാലയളവ് ഒരു വർഷത്തിൽ താഴെയാണ്. അതായത്, ഏകദേശം ഒമ്പത് മാസത്തിനടുത്തു മാത്രമാണ് കേരള നിയമസഭയുടെ കാലാവധി ശേഷിക്കുന്നത്. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടുന്ന സാഹചര്യത്തിൽ രണ്ടു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്താൻ വ്യവസ്ഥയില്ല എന്നതാണ് യാഥാർഥ്യം.