

ആലപ്പുഴ: മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ. മണ്ണെടുപ്പ് നിർത്തണമെന്ന സർവ്വകക്ഷി യോഗതീരുമാനം നിലനിൽക്കെയാണ് വീണ്ടും കുന്നിടിക്കുന്നത്. അതേസമയം കുന്നിടിക്കരുതെന്ന് കാണിച്ച് സ്റ്റേപ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാർ കമ്പനി വ്യക്തമാക്കി.
നാട്ടുകാരുടെ ഒന്നടങ്ക പ്രതിഷേധത്തെ തുടർന്ന് നവംബർ 13 നാണ് മണ്ണെടുക്കുന്നതിനെതിരായ സമരം താത്കാലികമായി നിർത്തിയത്. സർവ്വകക്ഷിയോഗം നടത്തുന്നതുവരെ മണ്ണെടുപ്പ് നിർത്തിവെയ്ക്കണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പ് നടത്തുന്നതെന്നും അതിനാൽ മണ്ണെടുപ്പ് നിരോധിച്ച് ഉത്തരവിറക്കാനും കലക്‌ടർറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവരെ ജില്ലാ കലക്‌ടർ ഉത്തരവിറക്കിയിട്ടില്ല.
സർവ്വകക്ഷിയോഗത്തിൽ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പ്രൊട്ടോകോൾ ലംഘിച്ചുവെന്നും അനുമതി ലഭിച്ച സർവ്വേ നമ്പറിൽ നിന്നല്ല മണ്ണെടുക്കുന്നതെന്നും കണ്ടെത്തിയിരുന്നു. വിശദ അന്വേഷണത്തിന് യോഗം ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ദിവസം കലക്‌ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ ഉള്ളടക്കം പുറത്തു വന്നിട്ടില്ല.