

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ‍്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരേ അപകീർത്തിപ്പെടുത്തും വിധം സമൂഹമാധ‍്യമങ്ങളിൽ പോസ്റ്റിട്ടയാൾ കാപ്പ കേസ് പ്രതിയാണെന്ന് പൊലീസ്. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് വിവരം. ഇയാൾ തന്നെയാണോ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നിലെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. വിഷയത്തിൽ ഐപി അഡ്രസ് അടക്കമുള്ള ശാസ്ത്രീയ തെളിവ് ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജനുവരി 31നാണ് പ്രതി ദൃശ‍്യങ്ങളും ചിത്രങ്ങളും കാണിച്ച് 15 കോടി രൂപ സാദിഖലി തങ്ങളുടെ ബന്ധുവിനോട് ആവശ‍്യപ്പെട്ടതായും ഇത് നൽകാതിരുന്നതോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ സൈബർ പൊലീസ് ആദ‍്യം കേസെടുത്തിരുന്നു. പിന്നാലെ സാദിഖലി തങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. വ‍്യാജമായി ഫെയ്സ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺ നമ്പർ ഉപയോഗിച്ച് വിപിഎന്‍ വഴി ലോഗിൻ ചെയ്താണ് തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.