

തിരുവാഭരണം.
file
പന്തളം: ശബരിമല അയ്യപ്പസ്വാമിയുടെ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം (കണിപ്പൊന്ന്) കാണാതായ സംഭവം പന്തളത്ത് പരിഭ്രാന്തി പരത്തി. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ വിഷു ദിവസമായിരുന്നു സംഭവം. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നാണയം തിരികെ ലഭിച്ചു.
ശബരിമല തീർഥാടന കാലത്തിനു പുറമെ, വിഷു ദിനത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പൂജകൾക്കായി തിരുവാഭരണങ്ങൾ പുറത്തെടുക്കാറുണ്ട്. ഈ ചടങ്ങുകൾക്കിടയിലാണ് 'കണിപ്പൊന്ന്' എന്ന് വിളിക്കുന്ന നാണയം കാണാതായത്. തിരുവാഭരണത്തിന്‍റെ ഭാഗമായാണ് ഇതും കണക്കാക്കപ്പെടുന്നത്.
ചടങ്ങിനിടെ ഭക്തർക്ക് ഈ കണിപ്പൊന്ന് കുറച്ചുനേരം കൈകളിൽ പിടിക്കാൻ അനുവാദം നൽകാറുണ്ട്. ചടങ്ങുകൾക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ആഭരണം കാണാനില്ലെന്ന വിവരം ക്ഷേത്ര അധികൃതർ ശ്രദ്ധിക്കുന്നത്.
ഉടൻ തന്നെ പന്തളം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ സിസിടിവി പരിശോധനയിൽ, ഒരാൾ കണിപ്പൊന്ന് കൈയിൽ പിടിച്ച ശേഷം പോക്കറ്റിലിടുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിഞ്ഞു.
മുളക്കുഴ സ്വദേശിയായ ഇയാളെ പൊലീസ് ബന്ധപ്പെട്ടപ്പോൾ, തനിക്ക് ചടങ്ങുകളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് മൊഴി നൽകിയത്. വിഷുക്കൈനീട്ടമായി നൽകിയതാണെന്ന് കരുതി വീട്ടിൽ കൊണ്ടുപോയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.
കാണാതായ കണിപ്പൊന്ന് പൊലീസ് വീണ്ടെടുത്ത് ക്ഷേത്രം അധികൃതർക്കു കൈമാറി. ഇതെടുത്ത ആളുടെ മൊഴി രേഖപ്പെടുത്തുമെന്നും, വീട്ടിൽ കൊണ്ടുപോയതിനു പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
പന്തളം രാജകുടുംബത്തിന്‍റെ കുടുംബക്ഷേത്രമാണ് വലിയകോയിക്കൽ ക്ഷേത്രം. ഇവിടെയാണ് ശബരിമല അയ്യപ്പന്‍റെ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്.