കോയമ്പത്തൂർ: തമിഴ്നാട്ടിലെ പന്തല്ലൂരിൽ 3 വയസുകാരിയെ ആക്രമിച്ച കൊന്ന പുലിയെ പിടികൂടി. ആദ്യ ഡോസ് മയക്കുവെടിവെച്ചതിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിന് ഒടുവില്‍ അംബ്രോസ് വളവിന് സമീപത്ത് നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയത്. പുലിയെ കൂട്ടിലാക്കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജീപ്പുമായി പോയി. ഞായറാഴ്ച ഉച്ചയോടെയാണ് ആദ്യ ഡോസ് മയക്കുവെടി വച്ചത്.
ശനിയാഴ്ച വൈകിട്ടാണ് തോട്ടം തൊഴിലാളികളുടെ മകളായ 3 വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. പുലിയെ വെടിവച്ച് കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് ഇത് മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണ്. 2 പേരുടെ ജീവനെടുത്ത പുലിയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് പന്തല്ലൂർ താലൂക്കിലിന്ന് ഹർത്താലും ആചരിച്ചിരുന്നു.
പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട്-ഗൂഡല്ലൂർ ദേശീയ പാത കൂടി നാട്ടുകാർ ഉപരോധിച്ചു. പുലിയെ ഉടന്‍ തന്നെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എങ്കില്‍ മാത്രമേ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു. ഏഴിടത്താണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. രാവിലെ മുതല്‍ തുടങ്ങിയ ഉപരോധത്തില്‍ വാഹനഗതാഗതം തടസപ്പെട്ടിരുന്നു.