
പന്തീരാങ്കാവ് കവര്‍ച്ചാക്കേസില്‍ നിർണായക കണ്ടെത്തൽ; 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ
കോഴിക്കോട്: പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ചാക്കേസില്‍ നിർണായക കണ്ടെത്തൽ. പ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ, കണ്ടെത്താനുണ്ടായ 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇയാളുടെ വീടിന് 500 മീറ്റര്‍ മാറി മാറ്റൊരു പറമ്പില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെടുത്തത്. പ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് പൊലീസ് പണം കണ്ടെത്തുന്നത്.
മുന്‍പ് ഇയാളെ പിടികൂടുമ്പോൾ പൊലീസിന് ഒരു ലക്ഷം രൂപ മാത്രമേ വീണ്ടെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ. പണം അടങ്ങിയ ബാഗ് പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയെന്നായിരുന്നു അന്ന് ഇയാൾ മൊഴി നല്‍കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താന്‍ സാധിച്ചത്.
ജൂൺ 11നാണ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിൻ ലാൽ മറ്റൊരു ബാങ്കില്‍ പണയം വച്ച സ്വര്‍ണം മാറ്റി പണയം വക്കാന്‍ രാമാനാട്ടുകര ഇസാഫ് ബാങ്കിനെ സമീപിക്കുന്നത്. തുടര്‍ന്ന് ഇസാഫ് ബാങ്ക് ജീവനക്കാര്‍ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്‍റെ കൈയില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറില്‍ കടന്നു കളഞ്ഞുവെന്നതാണ് കേസ്.