പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

ജർമനിയിലേക് തിരികെ പോകും മുൻപ് വിവാഹം കഴിക്കണമെന്ന വാശിയാണ് രാഹുലിന്‍റെ രണ്ടാം വിവാഹത്തിൽ എത്തിച്ചത്
പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം
kerala police

#ജിബി സദാശിവൻ

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ യഥാർഥ വിഷയം സ്ത്രീധനമല്ലെന്ന് സൂചന. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കകം സ്റ്റേഷനിലെത്തിയ കുടുംബ പ്രശ്നം ആദ്യം പൊലീസ് പരിഹരിച്ചത് യഥാർഥ വില്ലൻ മൊബൈൽ ഫോൺ ആണെന്ന ധാരണയിലായിരുന്നു. സ്റ്റേഷനിൽ ഒത്തുതീർപ്പായി ഭാര്യയും ഭർത്താവും കൈകൊടുത്ത് പിരിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരു വീട്ടുകാരും തമ്മിലുണ്ടായ തർക്കമാണ് സ്ത്രീധന പീഡനത്തിലെത്തിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

പ്രത്യേക മാനസിക നിലയുള്ള ആളാണ് ജർമനിയിൽ ജോലി ചെയ്യുന്ന രാഹുൽ. സ്വാർഥത കൂടുതൽ ആയത് കൊണ്ട് തന്നെ വിവാഹ നിശ്ചയ ശേഷം ആദ്യ ഭാര്യയുടെ മേൽ കർശന നിയന്ത്രണവും ആധിപത്യവും സ്‌ഥാപിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഭാര്യയെ ജർമനിയിലേക്ക് കൊണ്ട് പോകാൻ ഇരു വീട്ടുകാരും തീരുമാനിച്ചിരുന്നതിനാൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഭാര്യ, തന്നെ മാത്രം സ്നേഹിക്കുകയും ഫോൺ ചെയുകയും ചെയ്താൽ മതിയെന്ന അമിത സ്വാർഥത ഇരുവർക്കുമിടയിൽ തുടക്കത്തിൽ തന്നെ അസ്വസ്‌ഥതയുണ്ടാക്കി. രാഹുലുമായി പൊരുത്തപ്പെട്ടു പോകാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെ അവർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ജർമനിയിലേക് തിരികെ പോകും മുൻപ് വിവാഹം കഴിക്കണമെന്ന വാശിയാണ് രാഹുലിന്‍റെ രണ്ടാം വിവാഹത്തിൽ എത്തിച്ചത്.

വിവാഹത്തിന് മുൻപ് തന്നെ പറവൂർ സ്വദേശിയായ പെൺകുട്ടി രാഹുലിന്‍റെ വീട്ടിൽ അയാളുടെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ പെൺകുട്ടിയുടെ ഫോണിലേക്ക് വന്ന വീഡിയോ കോളുകളും സന്ദേശങ്ങളും രാഹുലിൽ അസ്വസ്‌ഥത ഉണ്ടാക്കിയിരുന്നു. ഇതേചൊല്ലി തർക്കങ്ങളും ഉണ്ടായി. എന്നാൽ സൗഹൃദങ്ങൾ ഉപേക്ഷിക്കാൻ പെൺകുട്ടി തയാറായില്ല. നീ എന്നെ മാത്രം സ്നേഹിക്കുകയും വിളിക്കുകയും ചെയ്താൽ മതിയെന്നായിരുന്നു രാഹുലിന്‍റെ നിലപാട്. മർദനം ഏറ്റ ദിവസം ഇരുവരും ബീച്ചിൽ പോവുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തിരുന്നതായി പെൺകുട്ടിയും സമ്മതിച്ചിട്ടുണ്ട്. എന്നാൽ രാത്രി വൈകി വീട്ടിലെത്തിയ ശേഷവും ഫോണിൽ കോൾ വന്നതോടെ ഇതേ ചൊല്ലി വഴക്കുണ്ടാവുകയും രാഹുൽ ക്രൂരമായി പെൺകുട്ടിയെ മർദിക്കുകയായിരുന്നു.

പിറ്റേ ദിവസം വീട്ടിലെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളുടെ നിർദേശപ്രകാരമാണ് പെൺകുട്ടി പരാതിയുമായി സ്റ്റേഷനിലെത്തിയത്. എന്നാൽ വിവാഹം കഴിഞ്ഞ് 6 ദിവസം മാത്രം പിന്നിട്ട ദാമ്പത്യ ബന്ധം സംസാരിച്ച് ഒത്തുതീർപ്പിലെത്തിക്കാനാണ് സി ഐ ആദ്യം ശ്രമിച്ചത്. മൊബൈൽ ഫോൺ ആണ് വില്ലനെന്ന് ധരിച്ച സി ഐ ഇരുകൂട്ടരുമായും സംസാരിച്ച് രമ്യതയിലെത്തിക്കുകയായിരുന്നു. ഇരുവരെയും ഒറ്റയ്‌ക്കൊറ്റയ്ക്കും ഒരുമിച്ചിരുത്തിയും സംസാരിച്ച പൊലീസ് ഉദ്യോഗസ്‌ഥർ പരാതിയില്ലെന്ന് പറഞ്ഞ് രണ്ടു പേരും കൈകൊടുത്തു പിരിഞ്ഞതിൽ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വഴക്കിന്‍റെ പേരിൽ ഭാര്യയെ മർദിച്ചാൽ കടുത്തനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും രാഹുലിന് പൊലീസ് നൽകിയിരുന്നതായി സംഭവ സമയം ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പറയുന്നു. പെൺകുട്ടികളെ വീട്ടിൽ അടച്ചിടാൻ കഴിയില്ലെന്നും അവരുടെ സൗഹൃദങ്ങളെയും സ്വകാര്യതയെയും മാനിക്കണമെന്നും നല്ല സൗഹൃദങ്ങളെ തെറ്റിദ്ധരിക്കരുതെന്നും ഉപദേശിച്ച് രാഹുലിന്‍റെ തോളിൽ തട്ടിയാണ് സി ഐ യാത്രയാക്കിയത്. ഇതാണ് പിന്നീട് രാഹുലിന്‍റെ തോളിൽ കയ്യിട്ട് പോലീസ് ഉദ്യോഗസ്‌ഥർ പരാതിക്കാരെ അപമാനിച്ചു എന്ന തരത്തിൽ വ്യാഖ്യാനിച്ചതെന്നും പൊലീസുകാർ പറയുന്നു.

എന്നാൽ വീട്ടിൽ മടങ്ങിയെത്തിയ രാഹുൽ സഹോദരിയോട്‌ വഴക്കിനിടയായ കാര്യങ്ങൾ പറയുകയും പിന്നീട് കുടുംബങ്ങൾ തമ്മിൽ ഇതേ ചൊല്ലി വഴക്ക് മൂക്കുകയുമായിരുന്നു. അതാണ് പിന്നീട് സ്ത്രീധന പീഡനമായി മാറിയതെന്നും ഇതിൽ എന്തിനാണ് തങ്ങളെ ബലിയാടാക്കുന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്‌ഥർ ചോദിക്കുന്നത്. ആദ്യം പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ സ്ത്രീധന പീഡനം എന്ന പരാതി ആരും ഉന്നയിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.

കുടുംബ വഴക്കുമായി എത്തുന്നവരെ കൗൺസലിംഗ് നടത്താമെന്ന് സുപ്രീം കോടതി ഉത്തരവും സിജിപിയുടെ സർക്കുലറും നിലനിൽക്കെ മികച്ച ട്രാക്ക് റെക്കോഡുള്ള ഒരു ഉദ്യോഗസ്‌ഥനെ അന്യായമായി സസ്‌പെൻഡ് ചെയ്തതിൽ സേനയിൽ അമർഷം പുകയുകയാണ്. വിശദീകരണം പോലും ചോദിക്കാതെയാണ് സി ഐയെ സസ്‌പെൻഡ് ചെയ്തത്. രാത്രി പെട്രോളിംഗ് ഡ്യൂട്ടിക്കിടെ ചാനലിൽ വന്ന വാർത്ത സ്‌ക്രീൻ ഷോട്ടായി ലഭിച്ചപ്പോഴാണ് സി ഐ സസ്‌പെൻഷൻ വാർത്ത അറിഞ്ഞത്. പൊലീസ് സ്റ്റേഷനുകളിൽ വരുന്ന കുടുംബപ്രശ്ങ്ങളിൽ എല്ലാം എഫ് ഐ ആർ ഇടാൻ തുടങ്ങിയാൽ മാസം നൂറോളം എഫ് ഐ ആറുകൾ ഇടേണ്ടി വരുമെന്നും കോടതികളുടെ പ്രവർത്തനം തന്നെ താറുമാറാകുമെന്നും പൊലീസുകാർ തന്നെ പറയുന്നു. വിവാഹം കഴിച്ച് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സ്റ്റേഷനിലെത്തിയ ദമ്പതികളെ കേസെടുത്ത് വേർപിരിക്കുന്നതിനു പകരം പരസ്പര സമ്മതത്തോടെ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ദിവസേന നിരവധി കേസുകളാണ് ഇങ്ങനെ സ്റ്റേഷനുകളിൽ ഒത്തുതീർപ്പാക്കി വിടുന്നതെന്നും സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പന്തീരാങ്കാവ് സംഭവത്തിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം:പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദനമേറ്റതിൽ സർക്കാരിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാൻ. കേസ് ആദ്യം അന്വേഷിച്ച ഇൻസ്പെക്ടർക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിന് തൊട്ടുപിന്നാലെയാണ് രാജ്ഭവന്‍റെ ഇടപെടൽ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർ‌ണർ ചൂണ്ടിക്കാട്ടി. ബുധനാഴ്ചയാണ് സംഭവം അറിഞ്ഞത്. അപ്പോള്‍ തന്നെ പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. നിര്‍ഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. പറയാൻ തന്നെ തോന്നുന്നില്ല. ഇത്രയും മനുഷ്യത്വരഹതിമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.