
രാജൻ, എസ്എച്ച്ഒ പി. അനിൽ
തിരുവനന്തപുരം: കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒയാണെന്ന് കണ്ടെത്തി. എസ്എച്ച്ഒ പി. അനിൽ കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.
സെപ്റ്റംബർ പത്തിന് പുലർച്ചെ അഞ്ച് മണിയ്ക്കാണ് കിളിമാനൂരിൽ വച്ച് രാജൻ അപകടത്തിൽപ്പെടുന്നത്. രാജനെ വാഹനം ഇടിച്ചിട്ടും കാർ നിർത്താതെ പോവുകയായിരുന്നു. ഒരു മണിക്കൂറോളം റോഡിൽ രക്തം വാർന്നാണ് രാജൻ മരണപ്പെട്ടത്. അപകട ശേഷം കാർ വർക്ക് ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപണി നടത്തി തെളിവ് എസ്എച്ച്ഒ നശിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനിൽകുമാറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടമുണ്ടാക്കിയതിന്‍റെ കുറ്റം എസ്എച്ച്ഒ അനിൽകുമാര്‍ പൊലീസിനോട് സമ്മതിച്ചു. ഒരാൾ വാഹനത്തിന്‍റെ സൈഡിൽ ഇടിച്ചുവീണുവെന്ന് അനിൽകുമാർ വ്യക്തമാക്കി. ഇതിനുശേഷം അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാര്‍ പറയുന്നത്. അപകടത്തിന്‍റെ അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‍പി കൈമാറി.