

തിരുവനന്തപുരം: വ‍്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തിര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമാണെന്ന് പറഞ്ഞാണ് പരോളിന് ശ്രമിച്ചത്. മെഡിക്കൽ സർട്ടിഫിക്കറ്റ് വ‍്യാജമാണെന്ന് ജയിൽ അധികൃതർ കണ്ടെത്തിയതോടെ പൂജപ്പുര ജയിൽ സുപ്രണ്ടിന്‍റെ പരാതിയിൽ സൂരജിനെതിരേ കേസെടുത്തു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ അച്ഛന് ഗുരുതര രോഗമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
തുടർന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്‌ടറോട് തന്നെ ജയിൽ വകുപ്പ് ഉദ‍്യോഗസ്ഥർ കൂടുതൽ കാര‍്യങ്ങൾ ചോദിച്ചറിഞ്ഞു. സുപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നൽകി. എന്നാൽ സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്‌ടറിന്‍റെ മറുപടി. ഇതോടെ രേഖ വ‍്യാജമാണെന്ന് മനസിലാവുകയും സുപ്രണ്ട് സൂരജിനെതിരേ പൂജപ്പുര പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
മെഡിക്കൽ സർട്ടിഫിക്കറ്റ് ഡോക്‌ടറിൽ നിന്നും വാങ്ങിയ ശേഷം അതിൽ ഗുരുതര രോഗമെന്ന് എഴുതി ചേർത്തതായാണ് കണ്ടെത്തൽ. പുറത്തു നിന്നുള്ള ആരോ വ‍്യാജ രേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തൽ.
സൂരജിന്‍റെ അമ്മയായിരുന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തിൽ സൂരജിനെയും അമ്മയേയും ചോദ‍്യം ചെയ്യും. പരോൾ ലഭിക്കാനായി വ‍്യാജ രേഖയുണ്ടാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.